അമ്പലവയൽ: വിണിയിൽ നല്ലവിലകിട്ടാൻ തുടങ്ങിയതോടെ വയനാട് ജില്ലയിൽ പാഷൻഫ്രൂട്ട് കൃഷി വ്യാപിക്കുന്നു. വലിയ പരിചരണമില്ലാതെ വയലിലും കരയിലും നന്നായി വളരുന്ന പാഷൻഫ്രൂട്ട് മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തുകളിൽ ധാരാളമുണ്ട്. ഹൈബ്രിഡ് ഇനം പാഷൻഫ്രൂട്ടിനാണ് വിപണിയിൽ ഡിമാൻഡുള്ളത്.
തനിയേവളർന്ന് വിളഞ്ഞ് തൊടിയിൽവീണ് പാഴായിപ്പോകുന്ന ആ പഴയ പാഷൻഫ്രൂട്ടിന്റെ കഥമാറി. മറ്റുകൃഷികളെപ്പോലെതന്നെ ഗൗരവമായി ചെയ്യുന്നവർക്ക് നല്ല വരുമാനംനൽകുന്ന പഴവർഗമാണിന്ന് പാഷൻഫ്രൂട്ട്. വലിയ മുടക്കുമുതലില്ലാത്ത കൃഷിയിൽനിന്ന് നല്ല വരുമാനം കിട്ടാൻതുടങ്ങിയതോടെ പാഷൻഫ്രൂട്ട് കൃഷി ഇപ്പോൾ ഒരു പാഷനായിമാറുകയാണ്. അമ്പലവയൽ പഞ്ചായത്തിലെ കളത്തുവയലിൽ ഒട്ടേറെ കർഷകർ ഇത്തവണ കൃഷി പരീക്ഷിക്കുന്നുണ്ട്. ജൂണിൽ വിളവെടുപ്പാരംഭിച്ചപ്പോൾ കിലോയ്ക്ക് 100 രൂപവരെ വില ലഭിച്ചിരുന്നു. വിപണിയിലേക്ക് സാധനം കൂടുതൽ എത്തിത്തുടങ്ങിയതോടെ വിലകുറഞ്ഞു. നല്ല കായകൾക്ക് 40-50 രൂപവരെയാണ് ഇപ്പോൾ വിലയുള്ളത്. എങ്കിലും നഷ്ടമാകില്ലെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്.